തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭാ നടപടികൾ തടസപ്പെടുത്തി. പ്രതിപക്ഷ ബഹളത്തെ തുടർന്നു സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കി. രാവിലെ സഭ ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വർണക്കൊള്ളക്കേസിൽ തങ്ങൾ സമരം തുടരുകയാണെന്നു സ്പീക്കറെ അറിയിച്ചു.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്ഐടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡുമാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണു തങ്ങളുടെ എംഎൽഎമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
പതിവുപോലെ പ്ലക്കാർഡുകളും ബാനറുമായി സഭയിലെത്തിയ പ്രതിപക്ഷം ഇന്നലെ സഭയുടെ നടുത്തളത്തിൽ ഇരുന്നു മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ഇതോടെ മറ്റു നടപടികളെല്ലാം പൂർത്തിയാക്കി 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.
രാവിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങൾ പ്രകോപിതരാകുകയും പ്രതിപക്ഷത്തിനെതിരേ പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ സഭ കൂടുതൽ പ്രക്ഷുബ്ധമായി. ശബരിമല സ്വർണക്കൊള്ളക്കേസിൽ കേരളത്തിലെ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ടെന്നും പ്രതികൾ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതികൾക്കെല്ലാം ഇപ്പോൾ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഇങ്ങനെപോയാൽ ശബരിമല സ്വർണക്കേസുതന്നെ മുങ്ങിപ്പോകും. കേസിൽ സിപിഎമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു സർക്കാർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിമാർ കൂട്ടത്തോടെ പ്രതിപക്ഷ നേതാവിനെതിരേ രംഗത്തെത്തിയപ്പോൾ ഇന്നലെ മന്ത്രി എം.ബി. രാജേഷ് മാത്രമാണ് സതീശനെ വിമർശിച്ചത്.